Friday, April 17, 2009

ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്

ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്
















ഏറ്റവും പ്രാധാന്യം ഉള്ള ഒന്പതാം ഉല്സവത്തിന്റെ പരിപാടികള്‍ ...











സുബ്രഹ്മണ്യ ശതനാമാവലി........................





















Tuesday, June 3, 2008

ഹരിപ്പാട്ടമ്പലം - അവസാന ഭാഗം

അല്‍പം കാര്യങ്ങള്‍ കൂടി പ്രതിപാദിച്ച്‌ ഈ ബ്ലോഗ്‌ പോസ്റ്റ‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു

.1. ആനയെ മയിലായി അവരോധിയ്ക്കുന്ന 'വാഹനപൂജ'നടത്തി പള്ളിവേട്ടയ്ക്ക്‌ ബിംബം എടുത്തുവയ്ക്കുന്ന ഒരു ചടങ്ങ്‌ ആറാട്ടുദിവസം (പത്താമുദയം)

2. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയഭിഷേകം നടക്കുന്ന ക്ഷേത്രം (തൈപ്പൂയദിനം) ഇവിടെ

3. കമ്പവിളക്കുകള്‍- കൊടിമരപ്രതിഷ്ഠ-അഗ്നിബാധ-പുനപ്രതിഷ്ഠ

"കേരളത്തിലെ പുരാതനമായ കമ്പവിളക്കുകള്‍ കൊല്ലവര്‍ഷം 941 ധനു 29 വ്യാഴാഴ്ച പൈങ്കുളം പത്മനാഭന്‍ തമ്പി തലവനായുള്ള വലിയ കുഞ്ചുക്കുട്ടപ്പുള്ളിയില്‍ വിചാരിപ്പുകാര്‍ എല്ലാവരും ചേര്‍ന്ന് പണിത്‌ സമര്‍പ്പിച്ചതും,ഇന്നു കാണുന്ന കൂത്തമ്പലം കൊല്ലവര്‍ഷം 944 മീനം 29 വെള്ളിയാഴ്ച മീനം രാശിക്ക്‌ പുണര്‍തവും പൂര്‍വ്വപക്ഷം ദശമിയും ചേര്‍ന്ന നാള്‍ വേലായുധസ്വാമിക്ക്‌ സമര്‍പ്പിച്ചത്‌ കുമാരന്‍ തമ്പി പുള്ളിയിലുള്ളവര്‍ ഒന്നു ചേര്‍ന്നാണ്‌ " എന്നും ലിഖിതങ്ങളിലൂടെ മനസ്സിലാക്കാം.

(തിരുവിതാംകൂര്‍ പടയാളികളെ കുഞ്ചുക്കൂട്ടങ്ങള്‍ എന്നും പുള്ളിപട്ടാളക്കാര്‍ എന്നും അറിയപ്പെട്ടിരുന്നു.)ഇവ രണ്ടുപക്ഷം മുമ്പ്‌ പുനര്‍ നിര്‍മ്മിക്കാന്‍ നടത്തിയ ശ്രമം വിവാദം ആയിരുന്നു.

ഇപ്പോഴുള്ളവ പുതിയതാണ്‌. ഭംഗി മുഴുവന്‍ പോയി എന്ന് ഏത്‌ നിഷ്പക്ഷമതിയും പറയും

.തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ സിംഹാസനാരോഹണം ചെയ്തശേഷം ആദ്യമായി പണികഴിപ്പിച്ചത്‌ ഹരിപ്പാട്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജമായിരുന്നു. ഈ സ്വര്‍ണ്ണക്കൊടിമരം കൊല്ലവര്‍ഷം 1067ല്‍ ഇടവമാസത്തില്‍ ഭഗവാന്‌ സമര്‍പ്പിച്ചതായും ധ്വജപ്രതിഷ്ഠ നടത്തിയത്‌ പുല്ലാംവഴി മണിയന്‍ പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു എന്നും, പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ 90,000 രൂപ (തൊണ്ണൂറായിരം) ചെലവായതായും രേഖകളില്‍ കാണുന്നു."നാടിനെ തീരാദു:ഖത്തിലാഴ്ത്തിക്കൊണ്ട്‌ കൊല്ലവര്‍ഷം1096 വൃശ്ചികം 22 ന്‌ ഈ മഹാക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായി. രാത്രി പത്തുമണിയോടെ ദൃശ്യമായ അഗ്നി വളരെവേഗം ആളിപ്പടര്‍ന്ന് നിയന്ത്രണാതീതമായി. ഈ അഗ്നിബാധ ആദ്യമായി കണ്ടത്‌ കിഴക്കേനടയില്‍ ജൌളിവ്യാപാരം നടത്തിയിരുന്ന വീരമണി അയ്യര്‍ ആണെന്ന് പറയപ്പെടുന്നു."നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ച്‌ കൂത്തമ്പലം, ഊട്ടുപുര, ഉപദേവാലയങ്ങള്‍ എന്നിവ അഗ്നിബാധയില്‍ നിന്നും രക്ഷിക്കുകയും,തന്ത്രി മുതലായവര്‍ ചേര്‍ന്ന് ഭഗവാന്റെ ചതുര്‍ബാഹു വിഗ്രഹം പീഠത്തില്‍ നിന്ന് ഇളക്കിയെടുത്ത്‌ അഗ്നിബാധയേല്‍ക്കാതെ സംരക്ഷിക്കുകയും, മനോഹരമായിരുന്ന സ്വര്‍ണ്ണക്കൊടിമരം മുറിച്ചുമാറ്റി അഗ്നി ഭക്ഷണമാക്കാതെ രക്ഷിക്കുകയും ചെയ്തു.

ശ്രീമൂലം തിരുന്നാളിന്റെ ഉത്തരവ്‌ മാനിച്ച്‌ ഇടവങ്കാട്‌ ശില്‍പികളുടെ നേതൃത്വത്തില്‍ ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ച്‌ കൊല്ലവര്‍ഷം 1101-ാ‍ം ആണ്ട്‌ ഇടവമാസം അനിഴം നാള്‍ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്റെ വിഗ്രഹം പുനപ്രതിഷ്ഠിക്കുകയും കൊല്ലവര്‍ഷം 1127 മീനം 13 ന്‌ ഇന്നുകാണുന്ന സ്വര്‍ണ്ണധ്വജത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയുമുണ്ടായി. ഇടവമാസത്തിലെ അനിഴം നക്ഷത്രം വരുന്ന ദിനം ഇപ്പോള്‍ പുനപ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

4.ഉത്സവബലി ദര്‍ശനത്തിന്‌ തിരക്കേറുന്നു.

രണ്ടാം ഉത്സവത്തിന്‌ ആരംഭിക്കുന്ന ഉത്സവബലി, എട്ടാം ഉത്സവം വരെ തുടരും.

ഉച്ചയ്ക്ക്‌ 12.30 നാണ്‌ ഉത്സവബലിയുടെ ചടങ്ങുകള്‍ ആരംഭിക്കുക

.ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിപീഠങ്ങളില്‍ , ദേവന്റെ പരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും നിവേദ്യം അര്‍പ്പിക്കുന്നതാണ്‌ ഉത്സവബലി.തന്ത്രിക്കും കഴകം, വാദ്യക്കാര്‍, കൈസ്ഥാനീയര്‍ എന്നിവര്‍ക്കും വസ്ത്രവും ദക്ഷിണയും നല്‍കുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയില്‍ നിരത്തിവയ്ക്കും. തുടര്‍ന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഒാരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞള്‍ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്റ്റ്‌ സത്വരജിസ്തമോ ഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടക്കും.മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേര്‍ത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണര്‍ത്തും.

ക്ഷേത്രത്തിനുള്ളിലെ ദ്വാസ്ഥന്മാര്‍, മണ്ഡപത്തിലെ വാഹനം, അനന്തന്‍, തെക്കേ നടയിലെ ഗണപതി, ദക്ഷിണാമൂര്‍ത്തി, പുറത്തെ ദ്വാസ്ഥന്മാര്‍, അഷ്ടദിക്പാലകര്‍, ബ്രഹ്മാവ്‌, അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്‌, ദുര്‍ഗ്ഗ, സുബ്ര്ഹമണ്യന്‍, വൈശ്രവണന്‍, നിര്‍മ്മാല്യധാരി എന്നീ ദേവതകള്‍ക്കും അനുചരന്മാര്‍ക്കും ആദ്യഘട്ടത്തില്‍ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തില്‍ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കള്‍ക്ക്‌ ബലി തൂകുമ്പോള്‍, കാണിക്ക അര്‍പ്പിച്ച്‌ തൊഴുതാല്‍ അഷ്ടൈശ്വര്യങ്ങള്‍ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം പിന്നീട്‌ നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളില്‍ ബലിതൂകും. പുറത്തെ ബലി സമര്‍പ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോള്‍ ക്ഷേത്രപാലന്‌ പാത്രത്തോടെ സമര്‍പ്പിക്കും.

തുടര്‍ന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂര്‍ണമാകുക. ഹരിപ്പാട്ടെ ഉത്സവബലി നാലുമണിക്കൂറോളം നീണ്ടുനില്‍ക്കുംനാലമ്പലത്തിനുള്ളില്‍ ഓലകൊണ്ട്‌ താല്‍ക്കാലില മേല്‍ക്കൂരയില്‍ കെട്ടി മറയ്ക്കുമ്പോഴുള്ള വേനല്‍ക്കാല മേടച്ചൂട്‌ വക വയ്ക്കാതെ പതിനായിരങ്ങള്‍ തിക്കിത്തിരക്കി ഈ ദര്‍ശനം കിട്ടാന്‍ ശ്രമിയ്ക്കുന്നു.പണ്ട്‌ തിരക്ക്‌ അത്ര ഇല്ലാതിരുന്ന കാലത്തെ ഒരു വാങ്മയ ചിത്രം ഈ ഗാനത്തില്‍ കേള്‍ക്കാം കാല്‍പനിക കാലത്തെ അയവിറക്കാം.

ദേവന്മാര്ക്കൊക്കെയും വിരുന്നു നല്കുന്നൊരാ

വേദിയില്‍ ദേവിയായ് നീ മിന്നി നിന്നു....

എന്ന വരി യേശുദാസ് പാടുമ്പോള്‍

ഉല്സവബലിദറ്ശനസമയത്തു ശ്രീകൊവിലിനുള്ളീലെ മൌന പ്രണയത്തിന്റെ അനന്തതയെ ഓര്‍ ക്കാത്ത ഹരിപ്പാട്ടുകാര്‍ കുറവാണല്ലൊ

-ഉത്സവ ബലിദര്‍ശനം (തരംഗിണി, ഉത്സവഗാനങ്ങള്‍ വോള്യം: 4, തമ്പി - രവീന്ദ്രന്‍ ഗാനം) കേള്‍ക്കന്‍ ശ്രമിക്കുക -

5. ശ്രീകുമാരന്‍ തമ്പിയുടെ ഭാവനയേയും ഭക്തിയേയും കൂട്ടുപിടിച്ച്‌ എഴുതിയ പോസ്റ്റകള്‍ തീര്‍ക്കുന്നത്‌ അദ്ദേഹത്തിന്റേതല്ലാത്ത ഒരു രചനയോടു കൂടി----ഒരു യൂ റ്റ്യൂബ് വീഡിയോയോടെ

ഈ ഗാനം ബിച്ചുതിരുമല രചിച്ച്‌ ദക്ഷിണാമൂര്‍ത്തി ഈണം നല്‍കി തരംഗിണിക്കുവേണ്ടി യേശുദാസ്‌ പാടിയ മുരുകഭക്തികാസറ്റില്‍ നിന്ന് -ഹരിപ്പാട്ടില്‍ വാഴും തിരുമുരുകാ....വീഡിയോ ലിങ്ക് ഇതാ

Monday, May 26, 2008

ഹരിപ്പാട്ടമ്പലത്തെപ്പറ്റി--ശ്രീ കുമാരന്‍ തമ്പി


ശ്രീ കുമാരന്‍ തമ്പി - ഹരിപ്പാട്ടമ്പലത്തെപ്പറ്റി



"എന്റെ വഴികാട്ടി"





അനാദി മധ്യാന്തമായ ഈ മഹാപ്രപഞ്ചത്തിന്റെ തുടക്കം നാദത്തില്‍ നിന്നുമാണെന്ന് ഭാരതീയ സംസ്കൃതി വിശ്വസിക്കുന്നു.

ഈ നാദത്തിന്റെ ബിന്ദു- അഥവാ ബീജം ആണ്‌ ഒാങ്കാരം. ഇതിനെ നാം പ്രണവം എന്നും വിളിക്കുന്നു.

പ്രണവമന്ത്രം സ്വന്തം പിതാവായ പരമശിവന്‌ ഉപദേശിച്ചുകൊടുത്ത പുത്രനാണ്‌ സുബ്രഹ്മണ്യന്‍ എന്നാണ്‌ വിശ്വാസം. ആദര്‍ശത്തിന്റെ പേരില്‍ അച്ഛനോട്‌ പിണങ്ങുകയും ആറുമലകളുടെ നായകത്വം വഹിക്കുകയും ചെയ്ത മുരുകന്‍ ദണ്ഡായുധ പാണിയും അഭിഷേകപ്രിയനുമാണ്‌. തെന്നിന്ത്യയില്‍ പഴനി, സ്വാമി മല , തിരുത്തണി, തിരുപ്പഴങ്കുന്രം, തിരുക്കഴങ്കുന്രം, കുമാരകോവില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ പ്രധാന മുരുക ക്ഷേത്രങ്ങള്‍ ഉള്ളത്‌. കേരളത്തിലെ സുപ്രധാന മുരുകക്ഷേത്രങ്ങളില്‍ ഒന്നാണ്‌ എന്റെ ജന്മ സ്ഥലമായ ഹരിപ്പാട്ട്‌ സ്ഥിതിചെയ്യുന്നു എന്നത്‌ എന്നെ അഭിമാനഭരിതനും നമ്രശിരസ്ക്കനും ആക്കുന്നു.


എന്റെ അമ്മയ്ക്ക്‌ ജീവിതത്തില്‍ എല്ലാമെല്ലാം വേലായുധസ്വാമിയായിരുന്നു. അമിതമായ ദു:ഖത്തിലും അനല്‍പ്പമായ സന്തോഷത്തിലും ' എന്റെ വേലായുധാ' - എന്നു വിളിച്ച്‌ കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ അമ്മയുടെ പതിവായിരുന്നു. എത്ര വലിയ ആപത്തു വന്നാലും രക്ഷിക്കാന്‍ വേലായുധസ്വാമിയുണ്ട്‌ എന്ന വിശ്വാസം ജീവിതത്തിലെ അഗ്നിപരീക്ഷകളെ ധൈര്യമായി നേരിടാന്‍ അമ്മയ്ക്ക്‌ കരുത്തുനല്‍കി ഈ വിശ്വസം അമ്മ മക്കളായ ഞങ്ങളിലേക്കും പകര്‍ന്നു.


രാവിലെ പെരും കുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വരുന്നതോടുകൂടിയാണ്‌ എന്റെ പ്രഭാതം ആരംഭിച്ചിരുന്നത്‌. ദര്‍ശനം നടത്തിയാല്‍ മാത്രം പോരാ ക്ഷേത്രത്തിന്‌ ചുറ്റും മൂന്നു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കണമെന്നും അമ്മയ്ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.


ക്ഷേത്രത്തില്‍ പോകുന്നതിന്‌ ഞാന്‍ എന്തെങ്കിലും തടസ്സം പറഞ്ഞാല്‍ രാവിലെ കാപ്പിയും പലഹാരവും കിട്ടുകയില്ലെന്ന കാര്യം ഉറപ്പാണ്‌ ഇപ്രകാരം സാമഭേദദണ്ഡങ്ങളിലൂടെയാണ്‌ അമ്മ ഞങ്ങളില്‍ അച്ചടക്കം എന്ന മഹത്തായ ഗുണം വളര്‍ത്തിയെടുത്തത്‌.


ഹരിപ്പാട്ടു സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നിഴലിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതും. ബാല്യത്തിലും കൌമാരത്തിലും സ്വസ്ഥമായിരുന്നു കരഞ്ഞ്‌ ആത്മദു:ഖം ഇറക്കി വെയ്ക്കാന്‍ ഞാന്‍ പതിവായി കണ്ടെത്തിയിരുന്ന സ്ഥലം പെരുങ്കുളത്തിലെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒറ്റക്കല്‍ മണ്ഡപവും ആല്‍ത്തറയുമായിരുന്നു.


പെരുങ്കുളത്തിലെ പച്ചനിറമുള്ള വെള്ളത്തില്‍ എന്റെ എത്രയോ കണ്ണുനീര്‍ തുള്ളികള്‍ വീണലിഞ്ഞിട്ടുണ്ട്‌! ഇന്നും ആ കല്‍മണ്ഡപവും ആല്‍തറയും എന്നെ തിരിച്ചറിയും .


അവിടെ എത്തുമ്പോള്‍ ഞാന്‍ എന്റെ കൌമാരത്തിലേക്കു തിരിച്ചുപോകും.


എന്റെ അമ്മ എല്ലാ പരിഭവങ്ങളും പരിദേവനകളും പറഞ്ഞിരുന്നത്‌ വേലായുധസ്വാമിയോടാണ്‌. ഒരു ദിവസം എന്നെ തന്റെ ദേഹത്തോട്‌ ചേര്‍ത്തുനിര്‍ത്തി ശ്രീകോവിലിന്‌ മുമ്പില്‍ നിന്ന് പൊട്ടിക്കരഞ്ഞ അമ്മയെ കീഴ്ശാന്തി ഗുരുരാജന്‍ പോറ്റി ആശ്വസിപ്പിച്ചു."ഭവാനിയമ്മ കരയാതിരിക്കൂ.......... നിങ്ങളുടെ മക്കള്‍ വളരെ വലിയ നിലയിലാകും. വേലായുധസ്വാമി അവരുടെ കൂടെ ഉണ്ടാകും എന്നും " .....



എത്രസത്യം !


ഇരുപത്തിയാറാമത്തെ വയസ്സില്‍ ഉത്സവക്കമ്മിറ്റി സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഞാന്‍ ഹരിപ്പാടിനോട്‌ യാത്രപറയുമ്പോഴും ശ്രീകോവിലിന്റെ മുമ്പില്‍ ചെന്നുനിന്നു പ്രാര്‍ത്ഥിച്ചു."നീ പൊയ്ക്കോളൂ. ഞാന്‍ കൂടെയുണ്ട്‌" എന്ന് സ്വാമി പറയുന്നതുപോലെ എനിക്ക്‌ തോന്നി.


അന്നു മുതല്‍ മദ്രാസിലാണ്‌ ഞാന്‍ സ്ഥിരതാമസം അതിനുശേഷം എത്രയെത്ര ക്ഷേത്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു.കേദാര്‍നാഥ്‌, ബദരീനാഥ്‌, ഋഷികേശ്‌, ഹരിദ്വാര്‍ തുടങ്ങി ഹിമാലയത്തിന്റെ താഴ്വാരം മുഴുവന്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി.


ഏതുക്ഷേത്രത്തിന്റെ നടയില്‍ ചെന്നാലും മനസ്സില്‍ ആദ്യം തെളിയുന്നത്‌ ഹരിപ്പാട്ടെ സ്വര്‍ണ്ണ കൊടിമരവും വേലായുധസ്വാമിയുടെ വിഗ്രഹവുമായിരിക്കും. ആദ്യം വിളിക്കുന്നതും ' എന്റെ വേലായുധ' എന്നായിരിക്കും ... ഞാന്‍ സ്വന്തമായി നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ ഹരിപ്പാട്ട്‌ വാഴുന്ന മുരുകനെക്കുറിച്ചുള്ള ഒരു പാട്ടും ചേര്‍ക്കുകയുണ്ടായി, വി . ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍


'ഉദയത്തിലൊരുരൂപംമദ്ധ്യാഹ്നമൊരുരൂപം

സായന്തനത്തില്‍ വേറൊരു രൂപം


ഹരിഗീതപുരവാസശ്രീമുരുകാനിന്‍

തിരുവിഗ്രഹം കണ്ടുമതി മറന്നേന്‍!'

================================================================


ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ ഹരിപ്പാടിന്റേയും സമീപ പ്രദേശങ്ങളിലേയും ഇമേജറികള്‍ നിറയുന്ന സന്ദര്‍ഭങ്ങള്‍:


(എന്റെ റിസേര്‍ ച്ചില്‍ ഞാന്‍ കണ്ടെത്തിയവ- ഇനിയും ഉണ്ടാവാം - കിട്ടിയവ താഴെ...)





1 ആറാട്ടിനാനകള്‍ എഴുന്നള്ളി(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)


"ആയിരത്തിരി വിളക്കുകണ്ടു ഞാ
ന്‍ആല്‍ചുവട്ടില്‍ നിന്നെ നോക്കി നിന്നു ഞാന്‍"

അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരി

സ്വരമാല തീര്‍ത്തതു കേട്ടു ഞാന്‍


2.കൂത്തമ്പലത്തില്‍ വച്ചോ(അപ്പു)


3.ആലപ്പുഴ പട്ടണത്തില്‍(ബന്ധുക്കള്‍ ശത്രുക്കള്‍)


ഹരിപ്പാടാറാട്ടിന്‌ ആനകൊട്ടിലില്‍

നിന്നെ കണ്ടുതിരുവിഴതന്‍ മധുരരാഗ

സ്വരത്തേനൊഴുകികല്യാണി രാഗത്തിന്റെ

കല്ലോലമാലകളില്‍ മണ്ടന്‍

ഞാന്‍ നിന്റെ കണ്ണില്‍ വിണ്ടലങ്ങള്‍ തേടി


4.അമ്പലപുഴ വേല കണ്ടു(കാക്കത്തമ്പുരാട്ടി)


ആശകള്‍ കൈകൂപ്പിനില്‍ക്കും

ആ മനോഹര നീലമിഴിയില്‍

ആയിരം തൃക്കാര്‍ത്തിക കണ്ടു.


5.മലയാള ഭാഷതന്‍(പ്രേതങ്ങളുടെ താഴ്വര)


മയില്‍പീലി കണ്ണുകളില്‍


മാരന്റെ ശരങ്ങളില്‍മാനത്തിന്‍

മായാനിറം കലരുന്നുഅരയന്നപ്പിടപോല്‍

നീയൊഴുകുമ്പോഴഷ്ടപദിമധുരവര്‍ണ്ണന

നെഞ്ചില്‍ നിറയുന്നു.


6. കര്‍പ്പൂര ദീപത്തിന്‍(ദിവ്യ ദര്‍ശനം)


കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍കണ്ടു

ഞാന്‍ നിന്നെയാസന്ധ്യയില്‍ദീപാരാധന

നേരത്തുനിന്‍ മിഴിദീപങ്ങള്‍ തൊഴുതു

ഞാന്‍സ്വര്‍ണ്ണക്കൊടിമരച്‌ചായയില്‍നിന്നു

നീയന്നൊരു സന്ധ്യയില്‍ആനക്കൊട്ടിലില്‍

നിന്നപ്പോള്‍അമ്പലപൊയ്കതന്നരമതിലി

ല്‍നീഅമ്പെഴും കണ്ണുമായ്‌ നീ നിന്നു

കൂത്തമ്പലത്തിലെ പൂന്തറയില്‍


കൂടിയാട്ടം കണ്ടിരുന്നപ്പോള്‍


7. തൈപ്പൂയകാവടി

തൈപ്പൂയ കാവടിയാട്ടം തങ്ക മയില്‍ പീലിയാട്ടം

മനസ്സിലെയമ്പലത്തില്‍ തേരോട്ടം

മാരമഹോത്സവത്തിന്‍ തേരോട്ടം


8.അരയാല്‍ മണ്‌ഡപം കുളിച്ചുതൊഴുതുനില്‍ക്കും

ഇടവപാതി പുലര്‍വേളയില്‍മഴയത്തുമണയുന്ന

മന്‍മഥദീപമായ്‌പ്രിയസഖീ

നീകോവില്‍ നടയില്‍ നിന്നു.(ജയിക്കാനായി ജനിച്ചവന്‍)


9. ഉത്സവകൊടിയേറ്റകേളി

എന്റെ ഉല്ലാസ ദേവാലയത്തില്‍ശില്‍പങ്ങള്‍

പോലുമിന്നാടും നിന്റെ സ്വപ്നത്തിന്‍

കൂത്തമ്പലത്തില്‍(വരദക്ഷിണ)


10. നക്ഷത്ര കണ്ണൂള്ള സുന്ദരിപെണ്ണെ(പത്മവ്യൂഹം)


പായിപ്പാട്ടാറ്റിലെചതയം കളിക്കെന്റെ

ചുരുളനുമായി ഞാന്‍ വന്നപ്പോള്‍ക

രയില്‍ കസവുള്ള ദാവണിയണിഞ്ഞുനീ

കണ്ണില്‍ നയമ്പുമായിനിന്നിരുന്നു

ഒാളത്തില്‍ തോണി ചെരിഞ്ഞപ്പോള്‍

നിന്റെനീലകണ്‍കള്‍ എന്റെ തുഴയായി


11.ഉദയാസ്തമനപൂജ നിന്‍ മിഴിയില്‍ഉ

ദയാസ്തമനപൂജഹൃദയനാഥനായ്‌

പൊലിയാതെതുടരും ഉദയാസ്തമയപൂജ

ദേവപാദങ്ങള്‍ തേടിവരുന്നോരു

ദീപാരാധനത്താലം നീ(ചതുര്‍വേദം)


12.കാവടിചിന്തുപാടി

ഒരുകാറ്റലതുള്ളിവന്നുനീലമുളഞ്ചില്ലിക്കാട്ടില്‍കാ

വടിതണ്ടുകള്‍തേടിനിന്റെ പീലികളില്‍

മയില്‍ പീലികള്‍ തേടി(ജയിക്കാനായ്‌ ജനിച്ചവന്‍)


13.കല്‍പനതന്നുടെ കനകധ്വജത്തിലും

കാത്തുകാത്തൊരുകൊടിയേറ്റം

ചിത്തിര പൌര്‍ണ്ണമിയാറാട്ടുകൊണ്ടാടാ

ന്‍ക്ഷേത്രത്തില്‍ കൊടിയേറ്റം(നാദക്കളരി)


14.മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു

നീമയില്‍ വാഹനമാക്കിഎന്‍ മനം ഞാന്‍

മയില്‍ വാഹനമാക്കി

പൊന്നുംകനവുകള്‍തന്‍പൊന്നമ്പലമതിലകത്ത്‌

എന്നുമെഴുന്നള്ളത്ത്‌(ഇതാ ഒരു മനുഷ്യന്‍)


15.വിധുമുഖീ....(കന്യാദാനം)

ഷന്മുഖപ്രിയരാഗം നാഗസ്വരത്തില്‍സങ്കീര്‍ത്തനാരവം

നാലമ്പലത്തില്‍വേലായുധന്‍ വന്നു മയില്‍

വാഹനത്തില്‍ആരാധിക നിന്നു കൂത്തമ്പലത്തില്‍ഇ

രുട്ടില്‍ നക്ഷത്ര കതിര്‍ പോല്‍ നീ

വിളങ്ങിതീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി


16.വൃശ്ചിക കാര്‍ത്തിക പൂ വിരിഞ്ഞു

വീടായ വീടെല്ലാം പൊന്നണിഞ്ഞു

ആ ദീപഗംഗയിലാറാടി നിന്നപ്പോ

ള്‍ആ ഗാനമെന്നെയും തേടിവന്നു(മാപ്പുസാക്ഷി)


17.മോഹമാലപീലിതീര്‍ക്കും

പൊന്മയിലായ്‌കണ്‍മുന്നില്‍

അവനണഞ്ഞു ഷണ്‍മുഖനായ്‌(വേനലില്‍ ഒരു മഴ)


18. അര്‍ധരാത്രി ആനകൊട്ടിലി

ല്‍ആട്ടം കാണാന്‍ പോയി

അരയന്നത്തെ മാറില്‍ചേര്‍ക്കും

ദമയന്തിയെകണ്ടേന്‍(അഷ്ടമുടികായല്‍)


19.ഉത്സവബലിദര്‍ശനം

എന്നുംഉത്സവ വസന്താരവം

തിമിലകളുണര്‍ന്നു പൂമലയുയര്‍ന്നു

ഭക്തിതന്‍ തിരകളില്‍ അമര്‍ന്നു ക്ഷേത്രം(ഉത്സവഗാനങ്ങള്‍ വോള്യം.3)


20.ചെറുകൂത്തമ്പലത്തില്‍

ചെമ്പഴികളില്‍ചാരിചിരിതൂകി

കളിചൊല്ലി നില്‍ക്കെ(പൂവണി ആല്‍ബം)


21.ജ്ഞാനപ്പഴം നീയല്ലോ ശ്രീമുരുകാ (ശ്രീമുരുകന്‍)


22.ഉദയത്തിലൊരുരൂപം

മധ്യാഹ്നത്തിലൊരുരൂപം

സായാഹ്നത്തില്‍ വേറൊരുരൂപം

ഹരിഗീതപുരവാസാ ശ്രീമുരുകാ

തിരുവിഗ്രഹം കണ്ടു മതിമറന്നേന്‍(തുറുപ്പുഗുലാന്‍)


23.മയിലും വേലും തുണയാകണം-

എന്‍മനസ്സില്‍ മുരുകാനിന്‍പദമാടണം

(പുഷ്പാഭരണം ആല്‍ബം)


24.കാവടികള്‍ കൂടിയാടുന്നു

ശ്രീമുരുകാകളഭമണം വാര്‍ന്നൊഴുകുന്നു മുരുകാ മുഖം,

കലതന്‍ ഹൃദയം പൂത്തതും വീട്ടില്‍

സുകൃതംസുരരും ദിനവും വണങ്ങും

പഴനിയിവിടെ വാസം(തൈപ്പൂയകാവടി ആല്‍ബം)


25.പായിപ്പാട്ടാറ്റില്‍ വള്ളംകളി (ഉല്‍ സവഗാനങ്ങള്‍ വോള്യം 1)


25-ല്‍ നിര്ത്തുകയാണു...ഇനിയും ധാരാളം ഗാനമലരികളെ വിരിയിച്ച ഭാവനകള്‍ വായനക്കാരുടെ ഓര്മ്മയില്‍ തെളിയും എന്ന പ്രതീക്ഷയോടെ നിര്ത്തുന്നു..


ശ്രീകുമാരന്‍ തമ്പി ഹരിപ്പാട്ടമ്പലത്തെ കുറിച്ചു പറയുന്നതു താഴെ കൊടുത്ത ലിങ്കിലെ വീഡിയൊ തുടങ്ങി45 മിനുറ്റിനു ശേഷം ശ്രദ്ധിക്കാം

http://video.webindia123.com/interviews/musician/sreekumaranthampi/index.htm



Tuesday, May 20, 2008

ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം

ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം
സംഗീത സമ്രാട്ട്‌ ഗര്‍ഭശ്രീമാന്‍ സ്വാതി തിരുന്നാള്‍ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ ഹരിപ്പാട്ട്‌ പെരും
തൃക്കോവിലപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയിട്ടുള്ളതും കേദാരഗൌഡരാഗത്തില്‍
ചിട്ടപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധമായ കീര്‍ത്തനത്തിന്റെ അനുപല്ലവിയില്‍
'ശ്രീഹരിഗീതപുരാലയ ദീപം' എന്നാണ്‌ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ വിശേഷിപ്പിച്ചിട്ടുള്ളത്‌.




















Oh Lord SHADANANA!
One who sports the splendid peacock as the mount!
The valorous one! I worship you, Please protect me!
One who dispels the miseries of all those who worship!
You are the beacon light of the SRIHARIGITA temple (HARIPPAD temple).
One who destroyed the demon TARAKA.
One who excels the majestic gait of the elephant;
brimming with the essence of compassion;
one who has the glory being born in the lotus.
You are to the hearts of your devotees what bees are to lotus.
The favorite son of Lord SIVA! KUMARA!
One who destroyed the clan of wicked demons;
your auspicious exploits are unfathomable like the ocean.
Nephew of the progenitor of Cupid-the SRIKRISHNA. Oh benevolent Lord!
The commander-in-chief of the celestials;
you are most charming;
one who delights in protecting the hapless.
You are dear to SRI PADMANABHA;
whose exploits excels that of Cupid in amusing goddess LAKSHMI.

ഹരിപ്പാട്ടുകാരായ പ്രശസ്തരും അതിപ്രശസ്തരും (ലിസ്റ്റ്‌ അപൂര്‍ണ്ണം- ഓര്‍മ്മയില്‍ വന്നതുമാത്രം)

M.G.രാധാകൃഷ്ണന്‍ (സംഗീതം)
M.G ശ്രീകുമാ ര്‍ (സംഗീതം)
പ്രൊ: ഓമനക്കുട്ടി (സംഗീതം)
P. നാരായണക്കുറുപ്പ്‌ (കവി)
മധുമുട്ടം (മണിചിത്രത്താഴിന്റെ കഥാകൃത്ത്‌)
PV തമ്പി (നോവലിസ്റ്റ്‌,ശ്രീകൃഷ്ണപരുന്ത്‌)
PG തമ്പി (നോവലിസ്റ്റ്‌,(ADV.GENERAL)
അനന്തനാരായണന്‍ തമ്പി (കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍)
ഏവൂര്‍ പരമേശ്വരന്‍ (ബാലസാഹിത്യം,തുള്ളല്‍ സാഹിത്യ പഠനം)
ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്‌,കവി,സംവിധായകന്‍, സംഗീത സംവിധായകന്‍, തിരകഥാകൃത്ത്‌ )
ശിവന്‍ (ക്യാമറ, യാഗം ഫെയിം)
സന്തോഷ്‌ ശിവന്‍ (ക്യാമറ മാന്‍)
ഹരിപ്പാട്‌ സോമന്‍ (നടന്‍, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌)
ശ്രീലതാനമ്പൂതിരി (സിനിമാനടി, സംഗീതം)
ക്രിസ്‌ ഗോപാലകൃഷ്നന്‍ (ഇന്‍ഫോസിസ്‌ ചെയര്‍മാന്‍)
സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയിയുടെ ട്രസ്റ്റ്‌ മേധാവിയും ആദ്യ ശിഷ്യനും)
നവ്യാ നായര്‍ (സിനിമാനടി)
രാജകുമാരന്‍ തമ്പി (നടന്‍, - ഗാനം - തെലുങ്കു സംവിധായകന്‍)
ഹരിപ്പാട്‌KPNപിള്ള (AIR,സംഗീതസംവിധായകന്‍)
NMC വാര്യര്‍ (അമൃതവാണിയുടെ ആദ്യ എഡിറ്റര്‍,ജോതിഷം)
CBC വാര്യര്‍ (രാഷ്ട്രീയം))
TK ദേവകുമാര്‍ (രാഷ്ട്രീയം))
KK ശ്രീനിവാസന്‍ (രാഷ്ട്രീയം))
സുമതിക്കുട്ടിയമ്മ (ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ - RSP)
GP മംഗലത്തുമഠം (മുന്‍.(DB)പ്രസിഡന്റ്‌)
അനിതാതമ്പി (യുവകവി)
ലോപ (യുവകവി)
DR V.S ശര്‍മ (വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഠിതന്‍)
ഗുരു കൊച്ചുപിള്ള വാര്യര്‍ (സ്വാതി തിരുനാളിന്റെ സംഗീത ഗുരു)
R. രാമചന്ദ്രന്‍ നായര്‍ IAS (തുളസീവനം)
K.R. ഹരിപ്പാട്‌ (കഥാപ്രസംഗം)
R.K കൊട്ടാരം (കഥാപ്രസംഗം)
ഹരിപ്പാട്‌ രാമകൃഷ്ണന്‍ പിള്ള (കഥകളി)
ഹരിപ്പാട്‌ അച്ചുതദാസ്‌ (പാഠകം)
ഹരിപ്പാട്‌ ബ്രദേഴ്സ്‌ (നാഗസ്വരം)
സുരേഷ്‌ മണ്ണാറശാല (ബാലസാഹിത്യം,വിജ്ഞാന സാഹിത്യം)
K.മധു (ഫിലിം ഡയറക്ടര്‍)
സജീവ്‌ ശങ്കര്‍ (സിനിമാ ക്യാമറാമാന്‍)
സംഗീത്‌ ശിവന്‍ (സംവിധായകന്‍)
മനോജ്പിള്ള (ക്യാമറ മാന്‍)
അശോകന്‍ (നടന്‍,പെരുവഴിയമ്പലം ഫെയിം)
രഞ്ജിനി വര്‍മ (സംഗീതം)
Drജയന്‍ (സീരിയല്‍/സിനിമാനടന്‍)
ഹരിപ്പാട്‌ സരസ്വതിയമ്മാള്‍ (കഥാപ്രസംഗം,ഹരികഥ)
പട്ടം സരസ്വതി (കഥാപ്രസംഗം,സംഗീതം)
ഏവൂര്‍ ദാമോധരന്‍പിള്ള (ഒാട്ടന്‍ തുള്ളല്‍)
ഗോപാലകൃഷ്ണക്കുറുപ്പ് (മുന്‍ പി എസ് സി ചെയര്‍ മാന്‍ ,ഇന്ററ്വ്യുവിന്റെ അധിക മാര്‍ ക്കു എടുത്തു കളഞ്ഞു സെലക്ഷന്‍ സുതാര്യമാക്കന്‍ ശ്രമിച്ച )
Adv വേണുഗോപാല്‍ (സുപ്രീം കോടതി വക്കീല്‍)...........................................


Thursday, May 15, 2008

ഹരിപ്പാട്ടമ്പലം-കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം ...

ഹരിപ്പാട്ടമ്പലം-കൊടിമരം- കൂത്തമ്പലം -മയില്‍ കൂട് -പെരുങ്കുളം ...

പഞ്ചപ്രാകാരങ്ങളോടുകൂടിയ ക്ഷേത്രസമുച്ചയവും, ലക്ഷണയുക്തമായ കൂത്തമ്പലവും ഇരുപത്തിയെട്ടുകോല്‍ പതിനെട്ടംഗുലം ഉയരമുള്ളതായ കനകക്കൊടിമരവും, തടാകസമാനമായ പെരും കുളവും എല്ലാം ഒത്തുചേരുന്ന ഈ മഹാക്ഷേത്ര സങ്കേതം കേരളീയ സംസ്കൃതിയും, തനിമയും, പാരമ്പര്യവുമെല്ലാം സമന്വയിച്ചു നില്‍ക്കുന്ന ഒരാദ്ധ്യാത്മിക കേന്ദ്രം കൂടിയാണ്‌.








ശ്രീ പത്മനാഭദാസന്‍ വീരമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ 1734-46 കാലഘട്ടത്തില്‍ വേണാടിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിലേക്കായി കായംകുളം രാജ്യവും ചെമ്പകശ്ശേരി രാജ്യവും പിടിച്ചടക്കിയശേഷം ഹരിപ്പാട്‌ മഹാക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ മഹാരാജാവിന്റെ അധികാര പരിധിയിലാക്കുകയുണ്ടായി. പിന്നീട്‌ തിരുവിതാംകൂര്‍ ഭരിച്ചിട്ടുള്ള എല്ലാ മഹാരാജാക്കന്മാരും ഹരിഗീതപുരേശന്റെ ഭക്തന്മാരായിരുന്നു.




ചിത്തിര ഉത്സവം ക്ഷേത്ര കലകളുടെ സംഗമ വേദിയാണ്‌. കൂത്ത്‌, പാഠകം, കഥകളി, ഒാട്ടന്‍ തുള്ളന്‍, അഷ്ടപദി, വേലകളി, സോപാന സംഗീതം, നാദസ്വരം എന്നിവയ്ക്കൊപ്പം ഭഗവദ്‌ ഗീതയേയും ഭാഗവതത്തേയും അധികരിച്ചുള്ള പ്രഭാഷണങ്ങളും ഇവിടെ പതിവാണ്‌. പരമ്പരാഗതമായി ഇവിടെ കലാപരിപാടികള്‍ നടത്താന്‍ അവകാശം ലഭിച്ചിരുന്ന കുടുംബങ്ങളുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ ഇവര്‍ക്കെല്ലാം ചെറിയ തോതില്‍ പ്രതിഫലം നല്‍കുന്ന പതിവ്‌ നിലനില്‍ക്കുന്നു. കാലക്രമത്തില്‍ ആചാരങ്ങള്‍ക്കും കീഴ്പതിവുകള്‍ക്കും മാറ്റമുണ്ടായിട്ടും ഇവിടെ ക്ഷേത്ര കലകള്‍ അവതരിക്കപ്പെടുന്നു.

ഒരേ സമയം മൂന്ന് വേദികളില്‍ കഥകളി അരങ്ങേറുന്ന പതിവ്‌ ഹരിപ്പാട്ടുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആനക്കൊട്ടില്‍ , ക്ഷേത്ര സങ്കേതത്തിലെ താല്‍കാലിക സ്റ്റേജ്‌, മതില്‍ക്കെട്ടിന്‌ പുറത്ത്‌ വടക്ക്‌ കിഴക്കുള്ള കല്‍മണ്ഡപം എന്നിവിടങ്ങളിലാണ്‌ ഒരേ സമയം കഥകളി നടന്നിരുന്നത്‌. കഥകളി ആസ്വാദകര്‍ തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കഥകള്‍ കാണുന്ന പതിവായിരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനമാണ്‌ ഹരിപ്പാട്‌ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനുള്ളത്‌. കൊല്ലവര്‍ഷം 944-ല്‍ കുമാരന്‍ തമ്പി യജമാനന്‍, കൊച്ചപ്പന്‍ പിള്ള ജയമാനന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു സമര്‍പ്പിച്ചതാണ്‌ ഇപ്പോഴത്തെ കൂത്തമ്പലമെന്ന് ക്ഷേത്രരേഖകള്‍ .കോട്ടയം പൊതിയില്‍ ചാക്യാന്മാര്‍ക്കാണ്‌,
ഹരിപ്പാട്‌ ക്ഷേത്രത്തില്‍ കൂത്തു പറയാനുള്ള അവകാശം. മുമ്പ്‌ ചിത്തിര, മാര്‍കഴി ആവണി ഉത്സവങ്ങളില്‍ എട്ടു ദിവസവും കര്‍ക്കടകമാസത്തില്‍ എല്ലാ ദിവസവും ഇവിടെ കൂത്ത്‌ നടത്താറുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം. ദശാവതാരങ്ങള്‍, ശ്രീകൃഷ്ണാവതാരം, ബാലലീലകള്‍, കംസനിഗ്രഹം എന്നിവയെല്ലാം കൂത്തമ്പലത്തിലെ ദാരുശില്‍പങ്ങളില്‍ കാണാം. കേരളത്തിലെ ക്ഷേത്ര ശില്‍പങ്ങളില്‍ പലയിടത്തും കാണാത്ത തരത്തിലെ അത്യപൂര്‍വ ശില്‍പങ്ങള്‍ ഇവിടെയുണ്ട്‌.' ഭഗവദജ്ജുകീയം' എന്ന കൂടിയാട്ട കഥ 16 ശില്‍പങ്ങളിലായി ചിത്രീകരിച്ചിരുക്കുന്നതാണ്‌ ഇതിലൊന്ന്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരമുള്ള സ്വര്‍ണക്കൊടിമരം ഹരിപ്പാട്ടാണ്‌. 28 കോല്‍ 18 അംഗുലമാണ്‌ ഉയരം. ഹരിപ്പാട്ടെ ക്ഷേത്രക്കുളത്തിന്‌, കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ക്ഷേത്രക്കുളമെന്ന് പെരുമയുണ്ട്‌. ആറു കുളപ്പുരകളാണ്‌ ഇതിനുള്ളത്‌. അഞ്ചേക്കറാണ്‌ വിസ്തൃതി.
ഹരിപ്പാട്‌, ഹരിഗീതപുരം ഹരിഗീതേശപുരം എന്നീ പേരുകളിലും പ്രസിദ്ധമായ ഹരിപ്പാട്‌ ഗ്രാമം കലാസാഹിത്യ രംഗങ്ങളിലും പ്രശസ്തമാണ്‌. വിഖ്യാതനായ കേരളകാളിദാസര്‍ കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ അനന്തപുരം കൊട്ടാരത്തില്‍ തടവില്‍ പാര്‍ത്ത വേള (ആ വിശ്ചിന്താഭരനവനരിപ്പാട്ടുവാണോരു കാലം) മയൂര സന്ദേശം എന്ന ചരിത്രപ്രസിദ്ധമായ ഖണ്ഡകാവ്യ രചനക്കുനിദാനമായിതീര്‍ന്ന കഥ മഹാസാഹിത്യ സംഭവമാണ്‌.
സന്ദേശഹരനായത്‌ ഹരിപ്പാട്‌ ക്ഷേത്രാധീശനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ മയൂരം ആണെന്നത്‌ ഇന്നാട്ടുകാര്‍ക്കെല്ലാം അഭിമാനാഹ്ലാദവിഷയമാണ്‌.
ചിത്തിര ഉത്സവം ക്ഷേത്രത്തിലെ മയിലുകള്‍ക്കും ഉത്സവകാലമാണ്‌. ദേവസ്വം ബോര്‍ഡിന്റെ നാമമാത്രമായ പടിത്തരത്തിനൊപ്പം, ക്ഷേത്ര ജീവനക്കാരും നിത്യേന ക്ഷേത്രത്തിലെത്തുന്നവരും കൈയയച്ച്‌ സഹായിക്കുന്നതിനാലാണ്‌, മയിലുകള്‍ക്ക്‌ അന്നം കിട്ടുന്നത്‌ .




ഉത്സവകാലമായപ്പോള്‍, ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍, ഇവിടത്തെ മയിലുകളെ തീറ്റിപ്പോറ്റാന്‍ മത്സരിക്കുകയാണ്‌. ക്ഷേത്രതിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ , ശാസ്ത്രീയമായി നിര്‍മ്മിച്ച മയിക്കൂട്ടില്‍, ഇപ്പോല്‍ രണ്ട്‌ മയിലുകളാണുള്ളത്‌.




ഭക്തര്‍ നടായ്ക്കുവെയ്ക്കുന്ന മയിലുകളാണ്‌ ഇവിടെ വളര്‍ത്തുക. ചെറിയ ഊട്ടുപുരയോട്‌ ചേര്‍ന്നുള്ള മുറിയാണ്‌ മുമ്പ്‌ മയില്‍ക്ക്ക്കൂടായി ഉപയോഗിച്ചിരുന്നത്‌. ഇവിടെ മയിലുകളെ വളര്‍ത്തുന്നത്‌ സുരക്ഷിതമല്ലാത്തതിനാല്‍ , ദേവസ്വം ബോര്‍ഡ്‌ പുതിയ മയില്‍ക്കൂട്‌ നിര്‍മ്മിച്ചു.
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‌ മയൂരസന്ദേശമെഴുതാന്‍ പ്രചോദനമായത്‌ ഹരിപ്പാട്ടെ മയിലുകളാണ്‌. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ അപ്രീതിക്ക്‌ പാത്രമായതിനെത്തുടര്‍ന്ന്, ഹരിപ്പാട്ട്‌ അനന്തപുരം കൊട്ടാരത്തില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ ഹരിപ്പാട്‌ ക്ഷേത്ര ദര്‍ശനത്തിന്‌ അനുമതിയുണ്ടായിരുന്നു.
അന്ന് ഇവിടെക്കണ്ട മയില്‍ വശം തിരുവനന്തപുരം കൊട്ടാരത്തില്‍ കഴിയുന്ന സഹധര്‍മ്മിണിക്ക്‌ സന്ദേശം അയയ്ക്കുന്ന രീതിയിലായിരുന്നു മയൂരസന്ദേശത്തിന്റെ രചന. 29 പേജുകളിലായി എഴുതിയ മയൂരസന്ദേശത്തിന്റെ കൈയെഴുത്തുപ്രതി ഇന്നും അനന്തപുരം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നു.

Sunday, May 11, 2008

ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍

ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍


കുട്ടക്കാഴ്ച-





മേടവിഷുവിന്റെ തലേന്നാളാണ്‌ ഹിന്ദു സാംബവ(പറയ) സമുദായാംഗങ്ങളുടെ കുട്ടക്കാഴ്ച. പറച്ചെണ്ടകളുടെ ദ്രുതതാളത്തില്‍ കമ്പനം കൊള്ളുന്ന ദീപാലംകൃതമായ കരുവാറ്റ കളരിക്കല്‍ കുടുംബക്ഷേത്രം ശക്തിസ്വരൂപിണിയായ ശ്രീ ഭദ്രകാളിയുടെ ഈ ക്ഷേത്ര സന്നിധിയില്‍ നിന്നാണ്‌ ഹരിഗീതപുരേശന്റെ തിരുവുത്സവത്തിന്‌ ആവശ്യമായ കുട്ടകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നത്‌.


ചുവന്ന പട്ടുടുത്ത്‌ തലയില്‍ പട്ടുതലപ്പാവ്‌ കെട്ടി, ചെമ്പുകെട്ടിയ ചൂരല്‍ വടിയും പിടിച്ച്‌ കളരിയ്ക്കല്‍ കുടുംബക്കാരണവര്‍ കുട്ടക്കാഴ്ചയുമായി പുറപ്പെടാന്‍ തയ്യാറായപ്പോള്‍ കുടയും മേല്‍ക്കുടയും അതിന്മേല്‍ കുടയുമുള്ള അതിവിചിത്രമായ പനയോലക്കുട മൂപ്പനുമുകളിലുയര്‍ത്തി അനുചരവൃന്ദവും തയ്യാറാകുന്നു. തുടര്‍ന്ന് ആബാലവൃന്ദം കുടുംബാംഗങ്ങളുമായി താലപ്പൊലിയുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ കാഴ്ചക്കുട്ടകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുകയായി.


മാര്‍ഗ്ഗമദ്ധ്യേ കരപ്രമാണിയായ കരുവാറ്റ സമുദായത്തില്‍ കുറുപ്പിന്റെ തറവാട്ടിലെത്തി രണ്ട്‌ കുട്ടകള്‍ സമര്‍പ്പിക്കുന്നു. പകരം സമുദായത്തില്‍ കുറുപ്പ്‌ നല്‍കുന്ന വെളുത്തമുണ്ട്‌ സ്വീകരിച്ച്‌ അനുചരന്‍ മൂപ്പന്റെ പട്ടുതലപ്പാവിനൊപ്പം ചുട്ടി കുറുപ്പിന്റെ അനുമതിയോടെ വേലായുധസ്വാമിയുടെ സവിധത്തിലേക്ക്‌ യാത്രപുറപ്പെടുകയായി.


ഹരിപ്പാട്‌ മഹാക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം നടത്തി ഭഗവാന്റെ കൊടിമുരച്ചുവട്ടില്‍ തങ്ങള്‍ കൊണ്ടുവന്ന കുട്ടകള്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച്‌ ആചാരപ്രകാരം ഭഗവാന്‌ തിരുമുല്‍കാഴ്ച വയ്ക്കുന്നു. ക്ഷേത്രഭാരവാഹികള്‍ വന്ന് കുട്ടകള്‍ ഏറ്റുവാങ്ങി നാമമാത്രമായ ഒരു പ്രതിഫലവും നല്‍കുന്നു. ഉടന്‍ തന്നെ കുട്ടക്കാഴ്ച സമര്‍പ്പിക്കുവാന്‍ എത്തിയവര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഘോഷയാത്രയായി തിരികെ പുറപ്പെടുകയും ചെയ്യുന്നു.


ഈ കുട്ടക്കാഴ്ചയ്ക്ക്‌ നായകത്വം വഹിക്കുന്ന ഇപ്പോഴത്തെ മൂപ്പന്‍, വയോവൃദ്ധനായ ശ്രീമാന്‍. കേശവന്‍ അവര്‍കളാണ്‌.


മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ നടന്നുവരുന്ന കളരിക്കല്‍കുടുംബാംഗങ്ങളുടെ ഈ കുട്ടക്കാഴ്ചയാണ്‌ ഹരിപ്പാട്‌ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്‌ കേളികൊട്ടുയര്‍ത്തുന്നത്‌.





സേനാനായകന്‍-








ദേവസേനയുടെ അധിപനാണ്‌ ശ്രീ സുബ്രഹ്മണ്യസ്വാമി എങ്കിലും ഹരിഗീതപുരേശന്‍ എഴുന്നള്ളുന്നതിന്‌ സംരക്ഷകനായി ഒരാള്‍ ആചാരപ്രകാരം വാളും പരിചയുമേന്തി നില്‍ക്കാറുണ്ട്‌. ക്ഷേത്രോല്‍പത്തി മുതല്‍ ഇത്‌ തുടരുന്നു. സഹസ്രാബ്ദങ്ങളായി സേനാനായകത്വം വഹിക്കുന്നതിനുള്ള അവകാശം വെട്ടേക്കാട്ട്‌ പണിക്കര്‍ കുടുംബത്തിനാണ്‌. ഇതിന്‌ പ്രതിഫലമായി ദേവസ്വം ബോര്‍ഡില്‍ നിന്നും വളരെ ചെറിയൊരു പാരിതോഷികം നല്‍കുന്നുണ്ട്‌ എങ്കിലും രാജഭരണകാലം മുതല്‍ നടന്നു വരുന്ന ഈ സേവനം പണിക്കര്‍ കുടുംബത്തിന്റെ ഭക്തിയുടെ പര്യായമായി തുടരുന്നു











.വഴിമേല്‍പ്പറ-





മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌ ഹരിപ്പാട്‌ മഹാക്ഷേത്രത്തിലെ പറയെടുപ്പ്‌. ഓണാട്ടുകരയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ നിന്നും പറയെടുപ്പിനായി ദേവീദേവന്മാരെ എഴുന്നള്ളിച്ച്‌ ഭക്തജനഭവനങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കുമ്പോള്‍ ഹരിഗീതപുരേശന്‍ നിറപറ സ്വീകരിക്കുന്നതിന്‌ ഭവനങ്ങളില്‍ എഴുന്നള്ളുക പതിവില്ല. നിറപറ അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ത്ജനങ്ങള്‍ ദേവന്റെ കൊടിമരച്ചുവട്ടില്‍ നിറപറ അര്‍പ്പിക്കുകയാണ്‌ പതിവ്‌. കൂടാതെ മൂന്നൂത്സവങ്ങളുടേയും പള്ളിവേട്ടയ്ക്കും തിരുവാറാട്ടിനും ദേവന്‍ യാത്ര ചെയ്യുന്ന വീഥിയുടെ ഇരുപുറവും നിറപറയര്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ ദേവനെ സ്വീകരിക്കുകയാണ്‌ പതിവ്‌. ഈ എഴുന്നള്ളത്ത്‌ സമയത്തും നിറപറ സ്വീകരിക്കാനായി ദേവന്റെ എഴുന്നള്ളത്ത്‌ തിരിഞ്ഞുനില്‍ക്കാറില്ല. അതുപോലെ പറതളിയ്ക്കുക എന്ന ചടങ്ങും ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പതിവില്ല. ഇത്‌ വഴിമേല്‍പ്പറ എന്നാണ്‌ അറിയപ്പെടുന്നത്‌.





ആത്മവിശ്വാസത്തിന്റെ ഈ 'ഈഗോ' പല ഹരിപ്പാട്‌ സ്വദേശമായുള്ളവരിലും കാണാം. ശ്രീകുമാരന്‍ തമ്പിയും എം.ജി. രാധാകൃഷണനും മലയാളത്തിലെ അതിഗംഭീരമായ പാട്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ച്‌ ഒരു പാട്ട്‌ - ഇതുവരെ ഇല്ല -പിന്നെ പി. നാരായണക്കുറുപ്പ്‌ എന്ന കവി, എം.ജി. ശ്രീകുമാര്‍, ഓമനക്കുട്ടി എന്നിവരുടെ സ്വഭാവം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം . ഹരിഗീതപുരേശന്റെ പ്രഭാവം.
വലിയ കാണിക്ക.
തങ്ക നിര്‍മിതവും ദിവ്യ രക്തങ്ങള്‍ പതിച്ചതുമായ ചട്ടത്തില്‍ സുബ്രഹ്മണ്യ സ്വാമിയെ എഴുന്നള്ളിപ്പ്‌ നിര്‍ത്തുമ്പോള്‍, സ്വര്‍ണക്കുടത്തില്‍ കാണിക്ക അര്‍പ്പിക്കുന്നതാണ്‌ വലിയ കാണിക്ക.

സേവയെത്തുടര്‍ന്ന് അലംകൃതമായ അകത്തെ ആനക്കൊട്ടിലില്‍ ദേവനെ വലിയ കാണിക്കയ്ക്ക്‌ എഴുന്നള്ളിച്ചു നിര്‍ത്തുമ്പോള്‍ സോപാനസംഗീതവും ഭക്തരുടെ നാമോച്ചാരണങ്ങളും ദേവാലയാന്തരീക്ഷത്തെ ഭക്തിലഹരിയിലാഴ്ത്തുന്നു. ഭഗവല്‍ പ്രീതി നേടാനും ദര്‍ശനഭാഗ്യത്താല്‍ ആനന്ദമനുഭവിക്കുവാനുമെത്തുന്ന ഭക്ത സഹസ്രങ്ങള്‍ സ്വര്‍ണ്ണ കുംഭത്തില്‍ കാണിയ്ക്ക്‌യര്‍പ്പിച്ച്‌ സായൂജ്യമടയുന്ന കാഴ്ച വിസ്മയജനകവും അനുപമവുമത്രെ

.ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെ ഭക്തര്‍ അവര്‍ എത്ര അകലെയായാലും വ്യക്തി ജീവിതത്തെ അസൌകര്യങ്ങള്‍ ഏറേ ഉള്ളവരായിര്‍ഉന്നാലും ഇതെല്ലാം അവഗണിച്ച്‌ ചിത്തിരയുത്സവത്തിന്റെ ഭാഗമായിത്തീരാന്‍ ബന്ധുജനങ്ങള്‍ക്കൊപ്പം നാട്ടിലെത്തിച്ചേരുന്നു.അതിപ്രശസ്തമായ ശ്രീകുമാരന്‍ തമ്പി മുതല്‍ അത്ര പ്രശസ്തനല്ലാത്ത ഈ ഉള്ളവനും.
യാത്രയയപ്പ്
സമീപദേശങ്ങളിലെ ദേവീദേവന്മാരുടെ വരവും കൂടി എഴുന്നള്ളിപ്പും യാത്ര ചോദിപ്പും ഒന്‍പതാം ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളാണ്‌.
തിരു:വിലഞ്ഞാലമ്മ,ശ്രീ കന്യാട്ടുകുളങ്ങര ദേവി, തൃപ്പക്കുടത്തപ്പന്‍ എന്നിവര്‍ സുബ്രഹ്മണ്യന്റെ തിരു: ഉത്സവത്തിന്‌ ഉപചാരമര്‍പ്പിക്കുവാന്‍ എത്തിചേരുന്ന ചടങ്ങ്‌ ഇതര ക്ഷേത്രോത്സവചടങ്ങുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. സ്കന്ദനുമായുള്ള ബന്ധത്തില്‍ ഇവരെ കാമുകി, സഹോദരി, പിതാവ്‌ എന്നിങ്ങനെയുള്ള പരിഗണനയില്‍ തിരുവിലഞ്ഞാലമ്മയ്ക്കു ചിലര്‍ കാമുകീ പദം നല്‍കപ്പെട്ടിരിക്കുന്നത്‌ യുക്തിപൂര്‍വ്വമാണെന്നു പറഞ്ഞു കൂടാ.
സമീപകരകളിലെ ഭക്തരെ ചിത്തിരയുത്സവവുമായി ബന്ധിപ്പിക്കാന്‍ പൂര്‍വ്വികരുടെ ബുദ്ധിയില്‍ രൂപപ്പെട്ടതാകാം. ഈ ദേവീ- ദേവന്മാരുടെ സമാഗമ മുഹൂര്‍ത്തങ്ങള്‍ എന്നു ചിന്തിക്കുന്നതാവും ശരി.

ടൌണ്‍ഹാള്‍ ജംഗ്ഷനില്‍ ഈ ദേവീദേവന്മാര്‍ സംഗമിക്കുമ്പോള്‍ തിരുവിലഞ്ഞാലമ്മ മദ്ധ്യത്തും ഇടതുവലതു വശങ്ങളില്‍ കന്യാട്ടുകുളങ്ങര ദേവിയും തൃപ്പക്കുടത്തപ്പനും നിലകൊള്ളുന്നു. ഇവിടെനിന്നും രാജകീയമായ വരവേല്‍പ്പാണ്‌ നല്‍കപ്പെടുന്നത്‌.
തകില്‍- നാദസ്വരമേളങ്ങള്‍, നിറദീപങ്ങള്‍ എന്നിവയോടും വീഥിയ്ക്കിരുവശവുമുള്ള അസംഖ്യം ഭക്തജനങ്ങളോടുമൊപ്പം ക്ഷേത്രാഭിമുഖമായി പടിഞ്ഞാട്ടു നീങ്ങി ക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതിലിലൂടെ പ്രവേശിച്ച്‌ കൂത്തമ്പലത്തിന്റെ തെക്കുവശത്തുകൂടി തെക്കു വശത്തെ ശീവേലിപ്പാതയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഉപദേവന്മാരോടൊപ്പം നില്‍ക്കുമ്പോള്‍ വലിയ കാണിക്കയ്ക്ക്‌ എഴുന്നള്ളിച്ചുനിര്‍ത്തിയ പ്രധാന ദേവനും ഇവരോടൊപ്പം ചേര്‍ന്ന് ഒന്‍പത്‌ പ്രദക്ഷിണം വിളക്ക്‌ പൂര്‍ത്തിയാക്കുന്നു.

ഏഴ്‌ ദേവി- ദേവന്മാരൊന്നിച്ചുള്ള കൂടി എഴുന്നള്ളിപ്പും പ്രദക്ഷിണവും മറ്റെങ്ങും ദര്‍ശിക്കാനാവാത്ത ഒരപൂര്‍വ്വാനുഭവമാണെന്നു പറയുന്നതില്‍ തെറ്റില്ല.
ഒന്പതു തവണയും വാദ്യങ്ങള്‍ മാറും ---ഇവിടെ തിടമ്പ്‌ എടുക്കുന്ന ആന തുമ്പിക്കൈ ഉയര്‍ത്തി യാത്രചൊല്ലുന്ന വികാരനിര്‍ഭരമായ ചടങ്ങ്‌.
ഈയിടെ വന്യജീവി സം രക്ഷണനിയമം അനുസരിക്കുന്നതിനാല്‍ ---വിശ്രമം അനുവദിക്കുന്ന ആനകള്‍ തിടമ്പുകള്‍ മാറി മാറി എടുക്കുന്നതിനാല്‍ ഒരു ആന ഒരു ദേവന്‍ എന്ന കാണികളുടെ സങ്കല്പം മാറുന്നതിനാല്‍ ---ഒരു താരം ഒന്നില്‍ കൂടുതല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അസ്വാരസ്യം ഉണ്ടു ..

അടുത്ത പോസ്റ്റ്...മറ്റു ചില പ്രത്യേകതകള്‍ ..കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം തുടങിയവ...

വരുന്ന പോസ്റ്റുകള്‍
1. ഉല്‍ സവബലിദര്‍ ശനം
2. ഹരിപ്പാട്ടെ അതി പ്രശസ്തരും പ്രശസ്തരും ....
3. സാഹിത്യ സം ഗീതരം ഗത്തു ഹരിഗീതപുരം
4. ശ്രീകുമാരന്‍ തമ്പി വഴികാട്ടിയായി കാണുന്ന വേലായുധസ്വാമി
5. ഹരിപ്പാട്ടെ ഇമേജറികള്‍ തമ്പിയുടെ ഗാനങ്ങളില്‍ എവിടെയൊക്കെ

Friday, May 9, 2008

ഹരിപ്പാട്ടമ്പലം --മൂന്ന് ഉത്സവങ്ങള്‍ ഉള്ള അപൂര്‍വ്വത -

പ്രധാന ദേവവിഗ്രഹം ശ്രീ പരശുരാമപൂജിതമാണെന്നും ,
പാണ്ഡവാരാധിതമാണെന്നും ഐതീഹ്യങ്ങളുണ്ട്‌.
വീയപുരത്തുനിന്നും വിഗ്രഹം ജലമാര്‍ഗ്ഗം ആനയിച്ചുകൊണ്ടുവന്നതിനെ സംബന്ധിക്കുന്ന ഐതീഹ്യവിശ്വാസങ്ങളും, പ്രതിഷ്ഠാ ദിനാചരണവും മറ്റും ഇന്നും നടന്നു വരുന്നു.
പ്രശസ്തമായ പയിപ്പാട്ടു ജലോത്സവവും ഇതുമായി ബന്ധപ്പെട്ടതാണ്‌. '

പായിപ്പാട്ടാറ്റില്‍ വള്ളം കളി' എന്ന തമ്പി-രവീന്ദ്രന്‍ ഗാനം ഓര്‍ക്കുമല്ലോ-(ഉത്സവ ഗാനഗല്‍ - വോള്യം - 1)

ആറടി ഉയരമുള്ള വിഗ്രഹത്തിന്റെ ചില പ്രത്യേകതയാല്‍ ഭാവ നിര്‍ണ്ണയം അസാദ്ധ്യമായ സന്ദര്‍ഭം
ശൈവ ഭാവം തികയുന്ന ഉയരവും ഗാത്രവും

ചതുര്‍ഭുജങ്ങളും ശംഖ ചക്രങ്ങളും ചേര്‍ന്ന വിഷ്ണു ഭാവവും

വേല്‍ ധരിച്ച ദേവസേനാധിപ ഭാവവും മൂന്ന് ഭാവങ്ങളേയും ആരാധിക്കേണ്ടുന്ന ആചാരങ്ങള്‍ ഉടലെടുക്കാന്‍ സഹായിക്കുകയാണുണ്ടായത്‌.
അങ്ങിനെ മൂന്ന്‌ ഉത്സവങ്ങള്‍ - കോടിയേറി പത്താം നാള്‍ ആറാട്ടോടുകൂടിയ 3 ഉത്സവങ്ങള്‍ -

അത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയെന്ന്‌ എനിക്ക്‌ തോന്നുന്നു.

താരക- ശൂര പത്മാസുരാദി അസുരന്മാരുടെ നിഗ്രഹത്താല്‍ ലോകരക്ഷയും ഭൂസംരക്ഷണവും നിര്‍വഹിച്ച ദേവസേനാപതിയായ ശിവപാര്‍വ്വതീപുത്രന്‍ സുബ്രഹ്മണ്യന്‍ ബ്രഹ്മ- വിഷ്ണു- മഹേശ്വര ശക്തികളുടെ സമന്വയ രൂപമാണെന്നും പറയാം. ആ സങ്കല്‍പ്പം കൊണ്ടു കൂടിയായിരിക്കും ചിങ്ങമാസത്തില്‍ തിരുവോണം ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവത്തിന്‌ വൈഷ്ണവത്വവും, ധനുമാസത്തില്‍ തിരുവാതിര ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവത്തിന്‌ ശൈവത്വവും മേടത്തിലെ വിഷുക്കണി കണ്ട്‌ കൊടിയേറി പത്താം ഉദയത്തിന്‍ നാളില്‍ ആറാട്ടായി സമാപിക്കുന്ന ഉത്സവം സര്‍വ്വദേവസമന്വയ സങ്കല്‍പ്പമായും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്‌.

തൈപ്പൂയവും വൃശ്ചിക മാസത്തിലെ കാര്‍ത്തികയും ഗംഭീരമായി ആഘോഷിക്കപ്പെടുന്ന തെക്കന്‍ കേരളത്തിലെ ക്ഷേത്രവും ഇതു തന്നെ.

ഇവിടുത്തെ തൈപ്പൂയക്കാവടികള്‍ മയില്‍പ്പീലികള്‍ നിറച്ചുകെട്ടിയ , അലങ്കാരങ്ങള്‍ നിറഞ്ഞ 'കാവടി' പോലെ വളഞ്ഞ കാവടികള്‍ മാത്രമാണ്‌.
തമിഴ്നാട്‌-തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ ഗോപുരം പോലെ ഉയര്‍ന്ന കടലാസുപൂക്കള്‍ കലര്‍ന്നവ ഇവിടെ കാണാനാവില്ല.

പീലികളുടെ നീലിമ നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷം ഇതേവരെ മാധ്യമങ്ങള്‍ നേരാം വണ്ണം ദൃശ്യാവിഷ്ക്കരിച്ചിട്ടേയില്ല -

പക്ഷേ തമ്പിയുടെ " തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം" ഹരിപ്പാടിന്റെ തൈപ്പൂയം എത്ര മനസ്സുകളിലാണ്‌ കാവടിച്ചിന്ത്‌ പാടിയിട്ടുള്ളത്‌?

ഉത്സവ നാളുകളില്‍ ആദ്യ ഒമ്പത്‌ ദിവസവും പ്രധാനമായ സേവയുടെ ദൃശ്യങ്ങള്‍ ഈ വീഡിയോവില്‍ -



ഇനി... ഈ ക്ഷേത്രത്തില്‍ മാത്രം കണ്ടു വരുന്ന ചില ആചാരാനുഷ്ഠാനങ്ങള്‍ ആണ്‌ - അടുത്ത പോസ്റ്റ്‌ - കുട്ടകാഴ്ച്ച, സേനാനായകന്‍, വഴിമേല്‍പ്പറ, വലിയകാണിക്ക, യാത്രയയപ്പ്‌ തുടങ്ങിയവ.